എസ്.പി. വിനോദ്ടോട്ടല് ഫുട്ബോള്‍, അഥവാ വന്യമായ അക്രമണത്തിന്‍റെ നയനമനോഹാരിത. 1974
ലോകകപ്പില്‍ ഹോളണ്ട് അവതരിപ്പിച്ച ഈ പുതുശൈലി ആക്രമണ ഫുട്ബോളിന് ഊര്‍ജ
സ്രോതസായിരുന്നു; അമിതപ്രതിരോധത്തിനുള്ള മറുമരുന്നും. കൂട്ട
പാസിങ്ങിലൂടെയുള്ള മുന്നേറ്റം കളിക്കു പകര്‍ന്ന ഒഴുക്കും വേഗവും അനുപമം.
പ്രതിരോധത്തിന്‍റെ ബോറന്‍ സമവാക്യം പൊളിച്ച ഉശിരന്‍ ഫുട്ബോള്‍.
എന്നാല്‍, പിന്നീടെന്നോ ടോട്ടല്‍ ഫുട്ബോള്‍ വിസ്മൃതിയിലായി.
കളിയുടെ സൗന്ദര്യത്തിലല്ല ഫലത്തിലാണു കാര്യമെന്ന തത്വത്തിന്‍റെ പിറവി
സമ്പൂര്‍ണ ഫുട്ബോളിന്‍റെ കടയ്ക്കല്‍ കത്തിവച്ചു. സ്രഷ്ടക്കാള്‍ തന്നെ
സംഹാരകരായി. യൊഹാന്‍ ക്രൈഫിന്‍റെ തലമുറയില്‍ തുടങ്ങി ഒരുപരിധി വരെ
മാര്‍ക്കോ വാന്‍ ബാസ്റ്റന്‍റെ തലമുറ വരെ തുടര്‍ന്നു പോന്ന സുന്ദരമായ
കേളീശൈലി ഓര്‍മ മാത്രമായി. ദക്ഷിണാഫ്രിക്കയില്‍ അവസാന ഗ്രൂപ്പ്
മത്സരത്തിനായി ഹോളണ്ട് കളത്തിലിറങ്ങുമ്പോള്‍ ടോട്ടല്‍ ഫുട്ബോള്‍
ഇരമ്പിയെത്തുകയാണു മനസുകളില്‍. സുന്ദരമല്ലാത്ത ജയങ്ങള്‍ ശീലിച്ച ഓറഞ്ചു പട
അതു പുനരാവിഷ്കരിക്കില്ലെന്നറിഞ്ഞിട്ടും.
യൂറോപ്യന്‍ ഫുട്ബോള്‍ അന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ശൈലിയാണ്
എഴുപതുകളില്‍ ഡച്ച് താരങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കിയത്.
മുന്നേറ്റനിരയ്ക്കു പന്തു നഷ്ടമായാല്‍ എതിരാളികളുടെ നീക്കത്തിനു
വഴിതടയുന്നത് അന്നുവരെയുണ്ടായിരുന്ന പതിവ്. ഡച്ച് കളിക്കാര്‍ അതിനു പകരം
എതിരാളികളെ ടാക്കിള്‍ ചെയ്തു പന്ത് തിരിച്ചു പിടിക്കാന്‍ ശ്രമിച്ചു.
അതല്ലെങ്കില്‍ വേഗത്തില്‍ പന്തു കൈമാറാനോ കൃത്യതയില്ലാത്ത പാസുകള്‍
നല്‍കാനോ പ്രേരിപ്പിച്ചു. പലപ്പോഴും അവരതില്‍ വിജയിച്ചു. പന്തു
പിടിച്ചെടുത്താല്‍ പിന്നെ കൂട്ട പാസിങ്ങാണ്. മിക്കപ്പോ ഴും ഏഴോളം പേര്‍
ആക്രമണത്തിനുണ്ടാവും. പ്രതിരോധത്തില്‍ മൂന്നുപേര്‍ മാത്രം. ഇത്
അപകടകരമായിരുന്നെങ്കിലും അതിവേഗം തിരിച്ചെത്തി ഡിഫന്‍ഡര്‍മാരെ സഹായിച്ചു
സ്വന്തം ഗോള്‍ മുഖവും കാക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു. ചെറുതും
വലുതുമായ പാസുകളുടെ കൃത്യമായ പ്രയോഗത്തിലൂടെ ഹോളണ്ട് എതിര്‍
പ്രതിരോധങ്ങളെ കീറിമുറിച്ചു. മൈതാനത്തിന്‍റെ ആളൊഴിഞ്ഞ ഭാഗത്തേക്ക്
ഓടിക്കയറുന്ന കളിക്കാരനെ ലക്ഷ്യമാക്കി വിങ്ങുകളില്‍നിന്നുള്ള
ലോങ്പാസുകളും പരീക്ഷിച്ച അവര്‍ അറ്റാക്കിങ് ഫുട്ബോളിനു പുതിയ ഭാഷ്യം
ചമച്ചു.
1974ലെയും 78ലെയും ഓറഞ്ച് പടയുടെ ലോകകപ്പ് ഫൈനല്‍ പ്രവേശനങ്ങള്‍ക്കു
പിന്നില്‍ ടോട്ടല്‍ ഫുട്ബോളിന്‍റെ കാര്യക്ഷമമായ പ്രയോഗമായിരുന്നു.
74ല്‍ സ്വീഡനെതിരായ മത്സരത്തില്‍ 60 പെനിട്രേറ്റീവ് അറ്റാക്കുകളാണു
(ഗോള്‍പോസ്റ്റിനു മുപ്പതുവാരയ്ക്കകത്തു നിന്നുള്ള അപകടകരമായ
ആക്രമണങ്ങള്‍) ഹോളണ്ട് നടത്തിയത്. അര്‍ജന്‍റീനയെ 4-0ത്തിനു
തകര്‍ത്തകളിയില്‍ 40ഉം, ജര്‍മനിക്കെതിരായ ഫൈനലില്‍ ഭീതിവിതയ്ക്കുന്ന 39ഉം
ആക്രമണങ്ങള്‍ ഡച്ച് പട സംഘടിപ്പിച്ചു. ഫൈനലില്‍ ജര്‍മനിയോടു തോറ്റതു
ടോട്ടല്‍ ഫുട്ബോള്‍ ആയിരുന്നില്ല, അങ്ങനെ വിശ്വസിക്കാന്‍ ചരിത്രം
പ്രേരിപ്പിച്ചെങ്കിലും.
ഫിനിഷിങ്ങിലെ അപാകതകളും മറുവശത്ത് ബെക്കന്‍ ബോവറുടെ പ്രതിഭയുമാണ്
ഹോളണ്ടിനു വിനയായത്. 78ലും സമാന ആക്രമണങ്ങള്‍. പക്ഷേ,
കലാശപ്പോരാട്ടത്തില്‍ അര്‍ജന്‍റീ നയോടേറ്റ തോല്‍വി നിരാശയുടെ ആഴം
കൂട്ടി. തുടര്‍ന്നിങ്ങോട്ടുള്ള ലോകകപ്പുകളിലെ അപ്രതീക്ഷിത തിരിച്ചടികള്‍
സമ്പൂര്‍ണ ഫുട്ബോളിനെ പാതി വഴിയിലുപേക്ഷിക്കാന്‍ അവരെ പ്രേരിപ്പിച്ചു.
ലാറ്റിനമേരിക്കന്‍ കേളീചാരുതയല്ല, ജയമാണു വലുതെന്ന സിദ്ധാന്തം ബ്രസീല്‍
ഉരുവിടുമ്പോള്‍ തങ്ങള്‍ക്കെന്തുകൊണ്ടു മാറിക്കൂടെന്നു ഡച്ചുകാര്‍
ചിന്തിച്ചില്ലെങ്കിലേ അതിശയമുള്ളൂ.
ഈ ലോകകപ്പിന്‍റെ പ്രാഥമിക റൗണ്ടില്‍ ഹോളണ്ട് നേടിയ വിജയങ്ങളില്‍, മാറ്റം
പൂര്‍ണമായതിന്‍റെ ദൃഷ്ടാന്തം വ്യക്തം. കളിക്കു പഴയ അഴകില്ലായിരുന്നു.
പക്ഷേ, ഡെന്‍മാര്‍ക്കിനേയും (2-0) ജപ്പാനെയും(1-0) കീഴടക്കി അവര്‍
പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന ആദ്യ ടീമുകളിലൊന്നായി. ജപ്പാനെതിരേ
ബോള്‍ പൊസഷന്‍ നിലനിര്‍ത്താനായെങ്കിലും ഗോള്‍കണ്ടെത്തുന്നതില്‍
വിഷമിച്ചു. സമുറായ്കളുടെ പ്രതിരോധനിരയുടെ വേഗവും അഗ്രസീവ്നസുമാണ്
ഹോളണ്ടിനു വിലങ്ങുതടിയായത്. എന്നാല്‍ കോച്ച് വന്‍ മാര്‍വിജിക്ക്
സംതൃപ്തനാണ്. നല്ലകളിയില്‍ നമ്മളെന്തിനു ശ്രദ്ധിക്കണം, ജയിച്ചില്ലേ,
അതുമതി. ഞങ്ങള്‍ ഹോളണ്ടുകാരാണ്. ചന്തത്തില്‍ കളിക്കാന്‍ ആഗ്രഹമുണ്ട്.
എന്തുചെയ്യാന്‍, വലിയ ടൂര്‍ണമെന്‍റുകള്‍ നമുക്കു നല്‍കിയ പാഠം
മറ്റൊന്നാണ്- സത്യം മൂടിവയ്ക്കാന്‍ മാര്‍വിജിക്ക് ആഗ്രഹിക്കുന്നില്ല.
അതെ, ഓറഞ്ചുപട ജയിക്കാന്‍ തന്നെ കളിക്കട്ടെ. സമ്മോഹനമായ നേട്ടത്തിലേക്കു
പന്തടിച്ചുകയറ്റിക്കൊള്ളട്ടെ. 5-4നുപകരം 1-0ത്തിനു ജയിക്കാന്‍ അവര്‍
ശീലിച്ചിരിക്കുന്നു. നമുക്കു ടോട്ടല്‍ ഫുട്ബോളിന്‍റെ ചന്തം തേടാം;
വിഡിയോ ഷെയറിങ് വെബ്സൈറ്റുകളിലൂടെ