സുനീഷ് ഡാന്‍ തോമസ്വമ്പന്മാരുടെ കണ്ണീര്‍. കുഞ്ഞന്‍മാരുടെ ആഹ്ളാദം. ലോകകപ്പ്
ഫുട്ബോളിന്‍റെ ആദ്യറൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ കളിക്കാരുടെയും
നിരീക്ഷകരുടെയും കണക്കുകൂട്ടലുകള്‍ പലതും തെറ്റുകയാണ്.
ചരിത്രത്തിലാദ്യമായി ചാംപ്യന്‍മാരും രണ്ടാംസ്ഥാനക്കാരും ആതിഥേയരും ആദ്യ
റൗണ്ടില്‍ പുറത്ത്. രണ്ടാംറൗണ്ടിലേക്ക് ഈസി വാക്കോവര്‍ പ്രതീക്ഷിച്ച
പലരും പുറത്താകലിന്‍റെ വക്കില്‍ നിന്നു കഷ്ടിച്ചു കടന്നു കൂടി. ഇനിയും
എത്ര അട്ടിമറി നടക്കുമെന്നു കാത്തിരിക്കുകയാണു ഫുട്ബോള്‍ ലോകം. അതിനാല്‍
തന്നെ ക്വാര്‍ട്ടര്‍ ലൈനപ്പ് പ്രവചിക്കാന്‍ സ്ഥിരം പ്രവാചകര്‍ പോലും
മടിക്കുന്നു. പ്രശസ്ത വാതുവയ്പ്പു കേന്ദ്രങ്ങളില്‍ ചെറുടീമുകളുടെ റേറ്റിങ്
കുത്തനെ ഉയരുന്നതായും സൂചന.
കല്ലുകടിയേടെ ആരംഭിച്ച ലോകകപ്പില്‍ ഇതിലും വലിയ അത്ഭുതം സംഭവിക്കും.
സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള കളിക്കളങ്ങളില്‍ പന്തിന്‍റെ
ഗതിയും വേഗതയും മാറുമ്പോള്‍ കണക്കു കൂട്ടല്‍ തെറ്റാമെന്നു പലരും
കരുതിയതാണ്. ജബുലാനി പന്തിന്‍റെ സ്വഭാവം കൂടിയായപ്പോള്‍ അങ്ങനെ തന്നെ
സംഭവിച്ചു.
ഇറ്റലിയുടെയും ഫ്രാന്‍സിന്‍റെയും പതനമായിരുന്നു ദയനീയം. 2006 ലെ
കലാശപ്പോരാട്ടത്തില്‍ കൊമ്പുകേര്‍ത്തവര്‍ക്ക് ഒരു വിജയം പോലും ഇത്തവണ
സ്വന്തമാക്കാനായില്ല. എ ഗ്രൂപ്പില്‍ നിന്ന് അനായാസം
രണ്ടാംറൗണ്ടിലെത്തുമെന്നു കരുതിയ ഫ്രാന്‍സ് ഗ്രൂപ്പില്‍ അവസാനക്കാരായി.
ഒരു ഗോള്‍ നേടിയപ്പോള്‍ നാലെണ്ണം തിരികെ വാങ്ങി. ഫ്രഞ്ച് കോച്ച്
റെയ്മണ്ട് ഡെമെനിക്കിന്‍റെ തല തിരിഞ്ഞ തീരുമാനങ്ങളാണു ടീമിനു വിനയായതെന്നു
കളിക്കാര്‍ പോലും പറയുന്നു. സമീര്‍ നസ്രി, കരീം ബെന്‍സേമ എന്നീ പ്രമുഖരെ
തഴഞ്ഞതു വന്‍ തിരിച്ചടിയായെന്ന് അന്തിമ വിശകലനത്തില്‍ വ്യക്തം. സിനദിന്‍
സിദാന്‍റെ പിന്‍ഗാമിയെന്നു വാഴ്തപ്പെട്ട ഫ്രാങ്ക് റിബറി തീര്‍ത്തും
പരാജയവുമായി.
ചാംപ്യന്‍മാരായ ഇറ്റലിക്ക് ഇത്തവണ വയസന്‍പടയെന്ന ദുഷ്പേരു നേരത്തേ തന്നെ
വീണിരുന്നു. പുറത്തായിക്കഴിഞ്ഞപ്പോള്‍ കോച്ച് മാഴ്സലോ ലിപ്പിയും അതു
സമ്മതിച്ചു. പേരുകേട്ട ഇറ്റാലിയന്‍ പ്രതിരോധം ആലില പോലെ വിറകൊണ്ടു.
രണ്ടു പോയിന്‍റുമായി ഗ്രൂപ്പിലെ അവസാനക്കാരായി അവര്‍ നാട്ടിലേക്കു വിമാനം
കയറി. വമ്പില്ലാത്ത പരാഗ്വെക്കാരോടും താരങ്ങളില്ലാത്ത ന്യൂസിലന്‍ഡിനോടും
സമനില. ലോകകപ്പിലെ കന്നിക്കാരായ സ്ളോവാക്യയോടു നാണംകെട്ട തോല്‍വി.
കന്നവാരോയും കൂട്ടരും ഇതില്‍പ്പരം നാണം കെടാനില്ല. ഇതിലും ഭേദം യോഗ്യത
നേടാതിരിക്കുകയായിരുന്നു.
രണ്ടാം റൗണ്ടില്‍ കടന്നെങ്കിലും ഇംഗ്ലണ്ട്, ജര്‍മനി, സ്പെയ്ന്‍ എന്നീ
വമ്പന്‍മാര്‍ക്ക് അഭിമാനിക്കാന്‍ ഏറെയില്ല. യുഎസ്എയ്ക്കു പിന്നില്‍
രണ്ടാംസ്ഥാനമാണ് ഇംഗ്ലണ്ടിന്. ജര്‍മനിയാകട്ടെ ഓസ്ട്രേലിയായോടു മനോഹരമായി
തുടങ്ങിയ ശേഷം സെര്‍ബയയോടു ദയനീയമായി തോറ്റു. പിന്നെ ഘാനയെ കഷ്ടിച്ചു
മറികന്നു രണ്ടാംറൗണ്ടില്‍. സ്പെയ്ന്‍ സ്വിറ്റ്ലന്‍ഡിനോട്
ആദ്യമത്സരത്തില്‍ അപ്രതീക്ഷിതമായി തോറ്റു. തുടര്‍ന്നു ചിലിയേയും
ഹോണ്ടുറാസിനെയും പരാജയപ്പെടുത്തിയെങ്കിലും രണ്ടാംറൗണ്ടില്‍
പോര്‍ച്ചുഗലിനെ നേരിടുക അത്ര എളുപ്പമാകില്ല.
മുന്‍ ചാംപ്യന്‍മാരില്‍ ഫ്രാന്‍സിനും ഇറ്റലിക്കും പിന്നാലെ ഒരു ടീം കൂടി
രണ്ടാം റൗണ്ടില്‍ പുറത്താകുമെന്ന് ഉറപ്പാണ്. അത് ഇംഗ്ലണ്ടോ ജര്‍മനിയോ
എന്നു മാത്രമേ അറിയേണ്ടൂ. മുന്‍ ചാംപ്യന്‍മാരില്‍ ബ്രസീലിനു ചിലിയെയും
അര്‍ജന്‍റീനയ്ക്കു മെക്സിക്കോയേയും മറികടക്കുക അത്ര പ്രയാസമാകേണ്ട
കാര്യമില്ല.
പരമ്പരാഗത ഫുട്ബോള്‍ ശക്തികളായ യൂറോപ്പിനും ലാറ്റിനമേരിക്കയ്ക്കും കനത്ത
വെല്ലുവിളിയാണ് ഇത്തവണ ഉയര്‍ന്നത്. ഏഷ്യ, ആഫ്രിക്ക ടീമുകളില്‍ പലര്‍ക്കും
രണ്ടാം റൗണ്ടില്‍ എത്താന്‍ സാധിച്ചില്ലെങ്കിലും പലരുടെയും വഴി മുടക്കാന്‍
സാധിച്ചു. യൂറോപ്യന്‍ ശക്തികളില്‍ ഹോളണ്ട് മാത്രമാണ് സ്ഥിരത
പുലര്‍ത്തിയത്. എന്നാല്‍, ലാറ്റിനമേരിക്കയില്‍ നിന്നു ലോകകപ്പിനെത്തിയ
അഞ്ചു രാജ്യങ്ങളും രണ്ടാം റൗണ്ടിലെത്തി. ആതിഥേയര്‍ വരെ പുറത്തായപ്പോള്‍
ആഫ്രിക്കന്‍ പ്രതീക്ഷ നോക്കൗട്ടിലെത്തിച്ചതു ഘാന മാത്രം.
ജബുലാനി പന്തില്‍ ഡെഡ് ബോളുകളില്‍ ഗോള്‍ നേടാന്‍ എളുപ്പമാണെന്നു
നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍
ലാറ്റിനമേരിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതില്‍ തീര്‍ത്തും
പരാജയപ്പെട്ടു. ഏഷ്യന്‍ രാജ്യങ്ങളായ ദക്ഷിണ കൊറിയയും ജപ്പാനും
ഇക്കാര്യത്തില്‍ വന്‍ മുന്നേറ്റം നടത്തുകയും ചെയ്തു. പെനല്‍റ്റി
ഏരിയയ്ക്കടുത്തു ലഭിക്കുന്ന ഫ്രീകിക്കുകള്‍ അപകടകരമാം വിധമാണ് ഇവര്‍
ഗോളിലേക്കു തിരിച്ചു വിടുന്നത്.
ഗോള്‍ വരള്‍ച്ചയാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ലോകകപ്പിലെ
പ്രാതിനിധ്യം 32 ടീമാക്കിയ 1998 മുതല്‍ ഇതുവരെ ഒന്നാംറൗണ്ടില്‍ ഏറ്റവും
കുറവ് ഗോള്‍ ശരാശരിയാണ് ഇത്തവണത്തേത്. ഒന്നാം റൗണ്ടിലെ ആകെയുള്ള 48
മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആകെ ഗോള്‍ 101. ഒന്നാംറൗണ്ട്
പിന്നിടുമ്പോള്‍ ഗോളെണ്ണം 2006ല്‍ 117, 2002ല്‍ 130, 1998ല്‍ 126.
ഇത്തവണത്തെ 14 കളികള്‍ സമനിലയിലയായിരുന്നു. അതില്‍ അഞ്ചെണ്ണം ഗോള്‍
രഹിതവും. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ രണ്ടാംറൗണ്ട് മുതല്‍
ഷൂട്ടൗട്ട് ഘോഷയാത്ര കാണാം.
രണ്ടാംറൗണ്ടില്‍ ഇംഗ്ലണ്ട്, ജര്‍മനി മത്സരം കഴിഞ്ഞാല്‍ ഏറ്റവും വാശി
പോര്‍ച്ചുഗല്‍, സ്പെയ്ന്‍ പോരാട്ടത്തിനായിരിക്കും. ലോകറാങ്കിങ്ങിലെ
രണ്ടും മൂന്നും സ്ഥാനക്കാര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ കോപ്ടൗണില്‍
വിസ്ഫോടനം തീര്‍ച്ച. ഇപ്പോഴത്തെ അവസ്ഥയില്‍ ഉറുഗ്വേ, യുഎസ്എ, ഹോളണ്ട്,
ബ്രസീല്‍, അര്‍ജന്‍റീന, ഇംഗ്ലണ്ട്, പരാഗ്വെ, സ്പെയ്ന്‍ ടീമുകള്‍
ക്വാര്‍ട്ടറില്‍ കടക്കാനാണു സാധ്യത. എന്നാല്‍ അട്ടിമറികള്‍ക്ക്
ഇപ്പോള്‍ത്തന്നെ പേരുകേട്ട ലോകകപ്പില്‍ ഇതു മാറിമറിയാം.
പക്ഷേ, ജൂലൈ മൂന്നിനു കേപ്ടൗണ്ടില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍
തീപാറും. അര്‍ജന്‍റീന അവിടെയുണ്ടെങ്കില്‍ എതിരാളി ഇംഗ്ലണ്ടോ, ജര്‍മനിയോ
ആയിരിക്കും. 1990 ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ജര്‍മനിയോടും കണക്കു
തീര്‍ക്കാന്‍ കാത്തിരിക്കുകയാണ് അര്‍ജന്‍റീന. പരമ്പരാഗത വൈരികളായ
ഇംഗ്ലണ്ടിനും അര്‍ജന്‍റീനയ്ക്കും തോല്‍വിയെക്കുറിച്ചു ചിന്തിക്കാനേ
കഴിയില്ല. പോര്‍ട്ട് എലിസബത്തില്‍ ജൂലൈ രണ്ടിനു ബ്രസീലിന് എതിരാളികളായി
ഹോളണ്ട് എത്തിയാല്‍ കളി തീക്കളിയാകും. 1998 ലോകകപ്പ് സെമിയിലേറ്റ
പരാജയത്തിന്‍റെ കണക്കു തീര്‍ക്കാനാകും ഡച്ച് പട ശ്രമിക്കുക.
സെമിഫൈനലില്‍ ആരൊക്കെ എന്നു പ്രവചിക്കുക അസാധ്യം. ബ്രസീല്‍ - ഉറുഗ്വേ
ആദ്യ സെമിയും അര്‍ജന്‍റീന - സ്പെയ്ന്‍ രണ്ടാം സെമിയും സംഭവിക്കണമെന്നാണ്
ഫു്ടബോള്‍ കമ്പക്കാരുടെ ആഗ്രഹം. ഏതായാലും ചാംപ്യന്‍ഷിപ്പ് ആദ്യ റൗണ്ട്
പിന്നിടുമ്പോള്‍ ആരാധകരുടെയും വിദഗ്ധരുടെയും കണക്കുകൂട്ടല്‍ തെറ്റുന്നു.
ഒരുപക്ഷേ, 2002 ല്‍ ദക്ഷിണ കൊറിയയും 1986 ല്‍ ബല്‍ജിയവും 1998 ല്‍
ക്രൊയേഷ്യയും നടത്തിയതു പോലെ ഒരു മുന്നേറ്റം ആരെങ്കിലും നടത്തിയാലോ?
പരാഗ്വെ, ചിലി, ജപ്പാന്‍, ടീമുകള്‍ക്ക് അതിനുള്ള ഊര്‍ജമുണ്ട്.
കളിക്കളത്തിലെ മാറ്റങ്ങള്‍ ഗ്യാലറിയിലിരുന്നു പ്രവചിക്കുക അസാ ധ്യം.