തന്റെ ജീവിതം ഫുട്ബാളിന്റെ വര്‍ണശബളമായ ഭൂഭാഗങ്ങളിലേക്ക് കൊണ്ടുപോയ പെലെ, കാല്പന്തുകളിയിലെ കറുപ്പിന്റെ പ്രതീകവും കൊടിയടയാളവുമാണ്. പെലെ, കാല്പന്ത് കളിയോടു വിടപറഞ്ഞിട്ടും അയാള്‍, കളിയെ ഉപേക്ഷിച്ചുപോയിട്ടില്ല. കളി എഴുതിയും പറഞ്ഞും തന്റെ കൈവശമുള്ള മാന്ത്രികവിദ്യകള്‍ പുതുതലമുറയുടെ മുമ്പില്‍ അവതരിപ്പിച്ചും ഒരു ലജണ്ടായി, ഈ കളിക്കാരന് ജീവിക്കുന്നു.
പെലെ കളി തുടങ്ങിയ അമ്പതുകള്‍ മുതല്‍ ഇന്നുവരെ, പന്തിന്റെ ഏറ്റവും പോപ്പുലറായ അംബാസഡര്‍ ഈ കളിക്കാരന് തന്നെയാണ്. കറുത്തവന്റെ ചെറുത്ത്നില്പ് ഉല്‍ഘോഷിച്ചും അതിജീവനത്തിന്റെ കയ്പേറിയ പാഠങ്ങള്‍ ഓര്‍മ്മിപ്പിച്ചും പെലെ, മുഹമ്മദ് അലി, ജെസ്സി ഓവന്‍സ്, കാള്‍ ലൂയിസ്, തുടങ്ങിയ ഇതിഹാസതാരങ്ങളെപോലെ, ഒരു മനുഷ്യവംശത്തിന്റെ മുഴുവന്‍ ആകുലതകളും ലോകത്തോട് പങ്കുവെയ്ക്കുന്നു. മുഹമ്മദ് അലിയും ജെസ്സിയും മറഞ്ഞുപോയ കാലങ്ങള്‍ക്കുശേഷവും പെലെ ഫുട്ബാളിലെ തന്റെ മേധാവിത്വം, ഇന്നും തെളിയിക്കുന്നു.
ഇന്ന് മെസ്സിയുടേയും റൊണാള്ഡോമാരുടേയും റൊണാള്ഡിഞ്ഞോയുടേയും ഗോളുകള്‍ നാം യൂട്യൂബിലൂടെ എത്രയോ തവണ കാണുന്നു. അവരുടെ ജീവിതം, കാണികളുടേയും ആരാധകരുടേയും മുമ്പില്‍ തുറന്ന പുസ്തകമാകുന്നു. അവര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ഹോട്ടല്‍ മുറിയിലേക്ക് കടന്നുപോകുമ്പോള്‍ ക്യാമറകള്‍ അവരെ പിന്തുടരുന്നു. അവരുടെ ജീവിതം ക്യാമറകളുടെ മുന്നിലാണ്. ക്യാമറയിലൂടെ അവരുടെ സ്വകാര്യ ജീവിതംപോലും ഒപ്പിയെടുത്ത് മീഡിയ അതിനെ വിപണനം ചെയ്യുന്നു. അതില്‍, നൈതികതയുടെ പരാജയമുണ്ടെന്നു തോന്നാം, മീഡിയയുടെ സമചിത്തതയില്ലായ്മകാണാം. പക്ഷെ, ഇന്നത്തെ വിപണിയില്‍, ധാര്‍മ്മീകത എവിടെയാണ്?. മീഡിയയും വിപണിയുടെ ഒരു കങ്കാണിയായി ഇവിടെ മാറുന്നു.
പക്ഷെ പെലെയുടെ നല്ല കളികള്‍ ലോകം കണ്ടിട്ടില്ല. ബ്രസീലിയന്‍ ലീഗില്‍ പെലെയുടെ ചിറകില്‍ സാന്റോസ് നടത്തിയ വിജയകുതിപ്പുകള്‍ ആ നാടിനു പുറത്തുള്ള ഫുട്ബാള്‍ലോകം അധികമൊന്നും കണ്ടിട്ടില്ല. അച്ചടി മാധ്യമങ്ങളുടെ പേജുകളിലും റേഡിയോയുടെ വിവരണങ്ങളിലും അത്തരം കളികള്‍ ഒതുങ്ങി.
1959. റുവാസവശിയില് പെലെയുടെ സാന്റോസ് ജുവന്റൂഡിനെ നേരിടുന്നു. ജുവന്റൂഡിനെതിരെ പെലെ നേടിയ ഗോള്‍ സാന്റോസ് ക്ലബ്ബ് ഒരു രേഖാചിത്രമായി സൂക്ഷിച്ചിട്ടുണ്ട്. പവറും ബാലന്‍സും ഭാവനയും ഡ്രിബ്ലിങ്ങും ഒരുപോലെ സമന്വയിച്ച ആ ഗോള്‍, തനിക്ക് ഏറ്റവും പ്രിയങ്കരമായ ഒന്നാണെന്ന് പെലെതന്നെ എഴുതിയിട്ടുണ്ട്. 1960 ലെ സാവോപോളോ ചാമ്പ്യന്‍ഷിപ്പിലെ ഗോള്‍ അച്ചടിമാധ്യമങ്ങളിലെ നാലുവരികളില്‍ മാത്രം ജീവിച്ചു. ഫ്ലമന്സിനെതിരെ മാറക്കാനയില്‍ പെലെ നേടിയ ഗോള്‍, മാറക്കാനയിലെ അത്ഭുതഗോള്‍ ആയിരുന്നു. എതിരാളികളുടെ ഇടയില്‍ നിന്ന് പന്ത് തോണ്ടിയെടുത്ത് വലതുവിങ്ങിലൂടെ ഡ്രിബിള്‍ ചെയ്തു കയറി. പെനാള്‍ട്ടി ബോക്സില്‍ നര്‍ത്തകന്റെ ചാരുതയോടെ മൂന്നു കളിക്കാരെ ബാലന്‍സ് തെറ്റിച്ച് സ്ഥാനംതെറ്റിയ ഗോളിയെ നിസ്സഹായനാക്കി പെലെ നേടിയ ഗോള്‍, മാറഡോണയുടെ 1986 ലെ വിഖ്യാത ഗോള്‍ പോലെ സര്‍ഗാത്മകമാണ്. കളി വിവരണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മാത്രമാണ് ആ ഗോള്‍ മഹത്വപൂര്ണ്ണമാണെന്ന് അറിയുന്നത്.
1940 ഒക്ടോബര്‍ 23ന് എഡിസണ് അരാന്റസ് ദൊ നാസിമെന്റോ ജനിക്കുമ്പോള്‍ ലോകം ഒരു യുദ്ധത്തിന്റെ പേക്കിനാവിലൂടെ കടന്നുപോവുകയായിരുന്നു. യൂറോപ്പിലും ഏഷ്യയിലും കളിക്കളങ്ങള്‍ സൈനികത്താവളങ്ങളോ പരേഡ് ഗ്രൗണ്ടുകളോ ആണ്. ആ കാലഘട്ടത്തിലെ കളിക്കാര്‍ തുറന്ന അവസരങ്ങളില്ലാതെ, കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേദിയില്ലാതെ വലഞ്ഞു. യുദ്ധത്തിന്റെ അലയൊലികള്‍ അവസാനിച്ചതിനുശേഷമാണ് ലോകകപ്പ് തുടങ്ങിയത്. അപ്പോഴേക്കും മഹാരഥന്മാരായ ഒരുപറ്റം കളിക്കാര്‍ ബൂട്ടുകള്‍ അഴിച്ചുവെച്ചിരുന്നു. ഡി സ്റ്റിഫാനോയുടെ നല്ലകാലം അതായിരുന്നു. അര്‍ജന്റീനയുടെ പ്രിയപ്പെട്ട ല; മാക്വിനയിലെ അംഗമായ പെസര്നേര, മൊറീന, കോപയിലെ മികച്ച കളിക്കാരനായ ഏഞ്ചല്‍ ലബ്രൂണ, ഹെര്‍മിനിയോ മസാന്റോണിയോ ഉറുഗ്വെയുടെ സെവറിനോ വരേല, റോബര്‍ട്ടോ, പോര്‍ട്ട. ചിലിയുടെ റൗള്ടോറോ, മെസിനോ ബ്രസീലിന്റെ ആര്‍തര്‍ ഫ്രെയിന്റീഷ്, ഹെലനോ ഡി ഫ്രെയ്റ്റാച്ച്, ജെയര്‍ റോച്ചാവിന്റോ, ഡോമിംഗോവ് ഡി ഗ്വിയ, പാറ്റേസ്ക്കോ, അല്ഫോണ്സിഞ്ഞോ, വെഡ്രോ അമോ തുടങ്ങിയവരൊക്കെ തങ്ങളുടെ കളിയശസ്സ്, ലോകത്തെ അറിയിക്കാനാവാതെ, നിസ്സഹാരായ സൂപ്പര്‍സ്റ്റാറുകളാണ്. അവര്‍ ഫുട്ബാളിന്റെ സ്ഥിതി വിവരക്കണക്കിലാണ് ഇന്നു ജീവിക്കുന്നത്.
അവരുടെ കളികള്‍ കോപ്പ അമേരിക്കയിലോ ലീഗുകളിലോ ഒതുങ്ങി. കളിക്കാര്‍ക്ക് വേണ്ടത്ര വേതനമോ ഭക്ഷണമോ ലഭിച്ചിരുന്നില്ല. എന്നിട്ടും അവര്‍, അക്കാലത്തെ കാണികളുടെ ഹൃദയങ്ങളില്‍ ഫുട്ബാളിലെ ചക്രവര്‍ത്തിമാരായി ശോഭിച്ചു.
യുദ്ധത്തിന്റ വറുതികളിലാണ് പെലെയും ജീവിച്ചത്, വ്യവസായവല്കരണം മുടന്തിയ ബ്രസീലില്‍ അക്കാലത്തും വംശീയത അതിന്റെ പാപഗ്രസ്തമായ ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നു.
കറുപ്പും വെളുപ്പും പ്രശ്നഭരിതമായിരുന്ന കാലത്തുതന്നെയാണ്. പെലെയും പന്തുതട്ടിത്തുടങ്ങുന്നത്. പെലെയുടെ പിതാവ് ഡോസിഞ്ഞോ ഫുട്ബാള്കളിക്കാരനായിരുന്നു. പെറുവിലെ റൂബന്‍സ് അരൂസ തെരുവില്‍ ഫുട്ബാള്‍ കളിച്ചുകൊണ്ട് വിശപ്പുമറന്ന പെലെയെ, അന്നും വേദനിപ്പിച്ചത് കറുത്തവരോടുള്ള അവഹേളനമായിരുന്നു. തെരുവില്‍ അന്ന് പെലെയെ വിളിച്ചത് മോളക് എന്നായിരുന്നു. മോളക് എന്നാല്‍ കറുത്തവന്.
ട്രെസ്കൊറാക്കോച്ച് അന്ന് കറുത്തവരുടെ, നഗരമായിരുന്നു. കറുത്ത കുട്ടികള്‍ ചേരികളില്‍ ദിവസം മുഴുവന്‍ ഫുട്ബാളുമായി ഏറ്റുമുട്ടി. പെലെ പന്തിനെ, തന്റെ കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ചു. പില്ക്കാലത്ത് അഭിമാനപൂര്‍വ്വം പെലെ പറഞ്ഞ വാക്കുകള്‍ അന്നത്തെ സ്നേഹബന്ധത്തില്‍ നിന്ന് ലഭിച്ചതാണ് '' ഞാന്‍ ഫുട്ബാളിനു വേണ്ടി ജനിച്ചവനാണ്. ബീഥോവന് സംഗീതത്തിനുവേണ്ടി ജനിച്ചതുപോലെ''.
പക്ഷേ അതിനുപിന്നില്‍ കഠിനാധ്വാനത്തിന്റെ സമര്‍പ്പണമുണ്ടായിരുന്നു. ചെറുപ്പത്തില്‍ തന്റെ കളിക്കൂട്ടുകാരന് മഴക്കിടയില്‍ കുന്നിടിഞ്ഞു മരിച്ചത് പോലെ, ജീവിതാവസാനം വരെ ചുമന്നു. കളിയില്‍ അയാള്‍ സ്വയം സമര്‍പ്പിച്ചുകൊണ്ട് ബാല്യത്തിന്റെ അരിഷ്ടതകളെ അതിജീവിച്ചു.
ബാറുവില്‍ അമേരിക്കാനോ ടീമിനുവേണ്ടി കളിച്ചുകൊണ്ടാണ് പെലെ തുടങ്ങിയത്. ആ ടൂര്‍ണമെന്റില്‍ പെലെ ടോപ്സ്കോറര്‍ ആയിരുന്നു. അക്കാലത്തെ പെലെയുടെ യഥാര്‍ഥ പ്രതിഭ എന്തെന്ന് തിരിച്ചറിയുന്നത് ഡിവാനി എന്നൊരു പത്രപ്രവര്‍ത്തകനാണ്. പെലെയുടെ ജീവിതത്തെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ചതും ഡിവാനിയാണ്. എന്നാല്‍ മറ്റു ബ്രസീലിയന്‍ മീഡിയകള്‍ പെലെയുടെ പ്രതിഭയെ വേണ്ടത്ര ഗൗനിച്ചതേയില്ല.
ഡിവാനിയാണ് വളദ്മിര് ഡി ബ്രിട്ടോ എന്ന കളിക്കാരനെ പെലെയുടെ പിതാവ് ഡോഡിഞ്ഞോവിന് പരിചയപ്പെടുത്തുന്നത്. ബ്രിട്ടോ നാല്പതുകളിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു. ബ്രിട്ടോ, പെലെയ്ക്ക് ആത്മവിശ്വാസം നല്കി. കറുത്തവര്‍ കളിയിലൂടെയാണ്. തങ്ങുളുടെ പരിമിതികള്‍ മറികടന്നാണ് ബ്രിട്ടോ പെലെയെ ഓര്‍മ്മിപ്പിച്ചു. 1952 ല്‍ ബാറു അത്ലറ്റിക് ക്ലബ്ബില്‍ പെലെ ചേരുന്നതിന് മുമ്പ്, സി ബ്രിട്ടോ, പെലെയെ സമ്പൂര്‍ണ്ണനായ ഫുട്ബറാക്കിമാറ്റി. 1954ല്‍ പതിനാലാം വയസില്‍, പെലെ ബാറുവിന്റെ താരമാകുന്നത്. വിസ്മയകരമായ കുതിപ്പോടു കൂടിയാണ്. ഈ വളര്‍ച്ചകണ്ടാണ് സാന്റോസ് പെലെയെ സ്വീകരിക്കുന്നത്. സാന്റോസിന്റെ പരിശീലനക്കളരിയില്‍ ബ്രൂണോ കുടീഞ്ഞോയോടൊപ്പം പെലെ കളിച്ചു വളര്‍ന്നു. സാന്റോസ് പെലെയൊടൊപ്പം വളര്‍ന്നു. സാന്റോസ് യൂറോപ്പില്‍ പര്യടനം നടത്തിയപ്പോള്‍, പെലെയെ, യൂറോപ്പും അറിഞ്ഞു.
എത്ര മികച്ച കളിക്കെട്ടഴിച്ചാലും കറുപ്പ് ഒരു നുകം തന്നെയാണെന്ന് പെലെ വിശ്വസിച്ചു. 1958 ല്‍ സ്വീഡനില്‍ കളിക്കുമ്പോള്‍ എന്റെ കറുപ്പ് അവര്‍ക്കൊക്കെ, കൗതുകമായിരുന്നു. കറുത്ത കുട്ടി എന്ന പേര് വിട്ടുപോയില്ല. പക്ഷെ കുട്ടിയായതു കൊണ്ടാവാം. കറുപ്പിന്റെ സൗന്ദര്യം അവര്‍ അറിഞ്ഞ്. പില്ക്കാലത്ത് വര്‍ണ്ണപരമായ സങ്കീര്‍ണത എന്ന ഒട്ടേറെത്തവണ വിഷമിപ്പിച്ചിട്ടുണ്ട്''
1958 ലെ ലോകക്കപ്പാണ് പെലെയെ ഫുട്ബാളിന്റെ സിംഹാസത്തിലെത്തിച്ചത്. സെമിഫൈനലിലെ മൂന്നു ഗോളും ഫൈനലിലെ രണ്ടുഗോളും പെലെയെ, ഫുട്ബാളിലെ, രാജകുമാരനാക്കിമാറ്റി, സ്വീഡനിലെ ഫൈനലില്‍ ആതിഥേയര്‍ക്കെതിരെ പെലെ നേടിയ ഗോള്‍, അതിന്റെ നൈസര്ഗീകതകൊണ്ടാണ് ലോകകപ്പിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. തുടകൊണ്ട ്പന്ത് ട്രാപ്പ് ചെയ്ത് എതിരെ വന്ന ഡിഫന്ററുടെ തലക്കു മുകളിലൂടെ പന്ത് കോരിയിട്ട്, ഞൊടിയിടക്കുള്ളില്‍ അതേ നിലയില്‍ത്തന്നെ പന്ത് പോസ്റ്റിലേക്ക് പയിച്ച പെലെ, ആ ഗോള്‍ കൊണ്ട ്ഫുട്ബാളില് പ്രതിഭയുണ്ടെങ്കില്‍ എന്തിനേയും മറികടക്കാനാവുമെന്ന് തെളിയിച്ചു. ഈ ഗോള്‍ പെലെയുടെ ജീവിതത്തില്‍ പ്രധാനപ്പെട്ടതാവുന്നത്. ലോകകപ്പില്‍ ഒരു കറുത്തകളിക്കാരന്, തന്റെ ജന്മസിദ്ധമായ പ്രതിഭകൊണ്ട് സാമൂഹ്യമായ ഒറ്റപ്പെടലുകളേയും അധിക്ഷേപങ്ങളെയും മറികടക്കുന്നതു കൊണ്ടാണ്
തന്റെ കളി ജീവിതത്തില്‍ പെലെ, ഏറ്റവും മികച്ച കൂട്ടുകെട്ട് രൂപപ്പെടുത്തുന്ന് ഗാരിഞ്ചയോടൊപ്പവുമാണ്. പെലെയും ഗാരിഞ്ചയും ഒന്നിച്ചു കളിച്ചകളികളൊന്നും ബ്രസീല്‍ തോറ്റിട്ടില്ല. 1958 ലെ സോവിയറ്റ് യൂണിയനുമായുള്ള മൂന്നാമത്തെ മത്സരത്തിലാണ് ഗാരഞ്ച, ലോകകപ്പില്‍ കളിക്കാനിറങ്ങിയത്. വലതു വിങ്ങിലൂടെ നര്‍ത്തകനെ പോലെ ഡ്രിബിള്‍ ചെയ്തു കയറിയ ഗാരിഞ്ചയാണ് പെലെയ്ക്ക് അവസരങ്ങള്‍ ഒരുക്കിയത്. അതോടെ ലോക ഫുട്ബാളില്‍, മരകമായ ഒരുകൂട്ടുകെട്ട് രൂപപ്പെട്ടു. ബ്രസീലിനു വേണ്ടി ഗാരിഞ്ചകളിച്ച 60 മത്സരങ്ങളില്‍ അമ്പത്തിരണ്ടിലും ടീം ജയിച്ചു. ഏഴെണ്ണം സമനിലയിലായി. ഒരെണ്ണം മാത്രമാണ് തോറ്റത്.
1962 ല്‍ ഗരിഞ്ച ഒറ്റയ്ക്ക് ടീമിനെ ചുമലിലേറ്റി. പെലെയ്ക്ക് പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്ന നാളുകളില്‍ ഗരിഞ്ച ചിലിക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും കളിച്ച കളി, ബ്രസീലിയന്‍ ഫുട്ബാള്‍ മറക്കുകയില്ല. എന്നിട്ടും, ഗരിഞ്ച പെലെ യോടൊപ്പമുള്ള കിളയെക്കുറിച്ചാണ് അഭിമാനം കൊണ്ടത്. പെലെയുടെ കളിയില്‍ ഗിരിഞ്ചയ്ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. കാരണം ലോകം വര്‍ണ്ണവ്യത്യാസമില്ലാതെ അംഗീകരിച്ച ആദ്യത്തെ ഫുട്ബാളര്‍ പെലെ ആയിരുന്നു.
കളിയുടെ അതുല്ല്യമായ അനുഗ്രഹം കൊണ്ടാണ് പെലെ, ഈ അവകാശം സ്ഥാപിച്ചത്. അതുകൊണ്ട് പെലെയുടെ വാക്കുകള്‍ക്ക് ലോകം കാതോര്‍ത്തു. കളിയിലും ജീവിതത്തിലും പെലെയില്‍ മാനുഷികമായ ഒരു തലം പ്രകടമായിരുന്നു. ആഫ്രിക്കയില്‍ പെലെ കളിക്കുമ്പോള്‍, സെനഗളിന്റെ ഗോളിയെ കബളിപ്പിച്ചുകൊണ്ട് ഗോളടിച്ചത് ഇതിനുദാഹരണമാണ്. ഗോള്‍ വീണതിലല്ല, ഗോള്‍, തന്നെ അവമതിച്ചുകൊണ്ട് പെലെ അടിച്ചതാണ് ഗോളിയെ വിഷമിപ്പിച്ചത്. അയാള്‍ ബാറിനു മുമ്പില്‍ നിന്ന് പൊട്ടിക്കരഞ്ഞു. തന്റെ പ്രദര്‍ശനപരതയെ ഈ ഘട്ടത്തില്‍ പെലെ പഴിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ ഗോളിക്കും, നാം ബഹുമാനിക്കേണ്ട അഭിമാനമുണ്ടെന്ന് പെലെയ്ക്ക് ബോധ്യമായി.
എഴുപതുകള്‍ക്കുശേഷം അമേരിക്കയില്‍ ന്യൂയോര്‍ക്ക് കോസ്മോസിനുവേണ്ടി കളിക്കുമ്പോഴും കറുത്തവന്റെ ആത്മാഭിമാനം പെലെ ഉയര്‍ത്തിപ്പിടിച്ചു. ഒരഭിമുഖത്തില്‍ പെലെ പറഞ്ഞത് ഇങ്ങനെയായിരുന്നു. ''എബ്രഹാം ലിങ്കനെ പോലെ മാര്ട്ടിന് ലൂതര്‍ കിങ്ങിനേയും ഞാന്‍ ഇഷ്ടപ്പെടുന്നു. കരീം അബ്ദുള്‍ ജബ്ബാറും കാഷ്യസ് ക്ലേയും (മുഹമ്മദലി) ഇതിഹാസതുല്ല്യരായത് അവരുടെ അര്പ്പണബോധംകൊണ്ടാണ്. അവരെ സൃഷ്ടിച്ച സൃഷ്ടാവ് അതേ വര്‍ണ്ണമാണ് എന്റെ ചര്‍മ്മത്തിനും നല്‍കിയത്. അതിജീവിക്കാന്‍ വിധിക്കപ്പെട്ടവന്റെ നിറമാണത്. ദാരിദ്ര്യത്തിന്റേയും അവഗണനയുടേയും കടലുകള്‍ താണ്ടിയാണ് ചര്‍മ്മം ഇങ്ങനെ ഇരുണ്ടു പോയത് മനുഷ്യന് എന്ന നിലയില്‍ ഞാനതില്‍ അഭിമാനിക്കുന്നു.'' പെലെയുടെ ഈ വാക്കുകളില്‍ ആകാശവും കടലും താണ്ടിയവന്റെ അഭിമാനമുണ്ട്.
സുവര്‍ണ നിമിഷങ്ങള്‍