സുനീഷ് ഡാന്‍ തോമസ്ഫുട്ബോള് മൈതാനത്ത് ഒറ്റപ്പെട്ടവന്റെ നൊമ്പരങ്ങളും പേറി
നില്ക്കുന്നവര്, കുമ്മായ വരകളുടെ ലക്ഷ്മണരേഖയില്‍ തളച്ചിടപ്പെട്ടവര്‍,
കുലുങ്ങുന്ന ഗോള്വലകളില് ജീവിതം കുടുങ്ങുന്നവര്‍, രക്ഷിച്ചെടുക്കുന്ന
അപൂര്‍വമൊരു പെനല്‍റ്റിയിലൂടെ മാത്രം അറിയപ്പെടാന്‍ വിധിക്കപ്പെട്ടവര്‍,
അതൊക്കെ ഗോള്‍ കീപ്പര്‍മാരുടെ പഴയ കഥകള്‍. ദക്ഷിണാഫ്രിക്കയില്‍ കഥകള്‍
മാറുകയാണ്. ഇവിടെ ആമയും മുയലും തമ്മിലുള്ള ഓട്ടപ്പന്തയത്തിലെ
ഉറക്കത്തിന്റെ വേഷമാണ് ഗോളിമാരില്‍ പലര്‍ക്കും, കഥാഗതി മാറ്റിയെഴുതുന്ന
ഉറക്കത്തിന്റെ വേഷം.
ലോകകപ്പിന്റെ ആദ്യ റൗണ്ട് അവസാനത്തോടടുക്കുമ്പോള്‍ ഫുട്ബോളിനെ
സ്നേഹിക്കുന്ന ആരെയും വേദനിപ്പിക്കുന്ന ഒരു കണക്കുണ്ട്, മുന്‍
ലോകകപ്പുകളെക്കാള്‍ ഗോള്‍ ശരാശരി തീരെ കുറഞ്ഞു പോകുന്നു ഇത്തവണ. എണ്ണം
പറഞ്ഞ സ്ട്രൈക്കര്‍മാര്‍ മറ്റെന്നത്തെക്കാളുമേറെ, പിന്നെ ജബുലാനി
പന്തിന്റെ പ്രവചനാതീത സ്വഭാവമാണോ പ്രശ്നം. അല്ല, മികച്ച
ഗോള്‍കീപ്പര്‍മാരുടെ സാന്നിധ്യമാണ് വലകള്‍ നിശ്ചലമാക്കുന്നത്.
ജബുലാനിയുടെ ദിശമാറ്റം മനസിലാക്കാന്‍ പ്രയാസമെന്നു സ്പെയ്ന്റെ ഐകര്‍
കാസിയസും ഇറ്റലിയുടെ ജിയാന്‍ലൂജി ബഫണും വിമര്‍ശിക്കുമ്പോള്‍, അത്ര
പ്രശസ്തരല്ലാത്ത ഗോള്‍ കീപ്പര്‍മാര്‍ വളരെ വേഗം ജബുലാനിയെ
വരുതിയിലാക്കുന്നു. ഫലമോ, വലനിറയ്ക്കാന്‍ വന്ന വന്‍ സ്രാവുകള്‍
ചെറുമീനുകളെ കണ്ടു പേടിക്കുന്നു.
പരമ്പരാഗതമായി യൂറോപ്യന്‍ ടീമുകളാണ് ലോകോത്തര ഗോളിമാരെ ഏറെയും സംഭാവന
ചെയ്തിരിക്കുന്നത്. പക്ഷേ, ഈ ലോകകപ്പില്‍ മാന്‍ ഒഫ് ദ മാച്ച്
പ്രകടനങ്ങളിലടക്കം മുന്നില്‍ മറ്റു വന്കരകളില്നിന്നുള്ളവര്.
എടുത്തുകാട്ടാന്‍ മികച്ച ഒരുതാരം പോലുമില്ലാത്ത ന്യൂസിലന്‍ഡ്, ഗോളി
മാര്‍ക്ക് പാസ്റ്റന്റെ മികവില്‍ ഇറ്റലിയെ പരാജയത്തിന്റെ
വക്കോളമെത്തിച്ചു. വിന്‍സന്റ് എനിയേമ എന്ന നൈജീരിയന്‍ ഗോളി സാക്ഷാല്‍
ലയണല്‍ മെസിയെയും കൂട്ടരെയും നാണംകെടുത്തി. റി മ്യോങ് ഗുക്ക് എന്ന ഉത്തര
കൊറിയന്‍ കാവല്ക്കാരന് കാകയെയും ഫാബിയാനോയെയും റൊബീഞ്ഞോയെയും
നിരാശയുടെ നിറകുടങ്ങളാക്കി.
മെക്സിക്കോയുടെ ഓസ്കര് പെരസും ജപ്പാന്റെ എയ്ജി കവാഷിമയും ചിലിയുടെ
ക്ലോഡിയോ ബ്രാവോയും മത്സരഫലം മാറ്റിമറിച്ച പ്രകടനങ്ങള്‍ നടത്തി.
ജൂലിയോ സീസര്‍ (ബ്രസീല്‍), ഐകര്‍ കാസിയസ് (സ്പെയ്ന്‍), മാര്ട്ടിന്
സ്റ്റെക്കലന്ബര്ഗ് (ഹോളണ്ട്) എന്നീ പ്രഗത്ഭരും മികച്ച ഫോമില്‍. കഴിഞ്ഞ
ലോകകപ്പിലെ മികച്ച ഗോള്‍കീപ്പറായ ഇറ്റലിയുടെ ബഫണ് പരുക്കേറ്റു സൈഡ്
ബഞ്ചിലായെങ്കിലും രണ്ടാം ഗോളി ഫെഡറിക്കോ മര്ച്ചേറ്റി മോശക്കാരനല്ല.
ഏഷ്യന്‍ - ആഫ്രിക്കന്‍ ടീമുകള്‍ക്കെതിരേ വിജയിക്കാന്‍ വിഡിയൊ
ക്ലിപ്പിങ്ങുകള്‍ നോക്കി ഗോളിമാരുടെ പോരായ്മകള്‍ പഠിക്കുകയാണിപ്പോള്‍
വന്‍ ടീമുകള്‍. ആക്രമണ ഫുട്ബോള്‍ കെട്ടഴിക്കാന്‍ വേണ്ട കരുത്തില്ലെന്നു
തിരിച്ചറിഞ്ഞ ചെറു ടീമുകള്‍ക്ക്, "ഡി' സര്‍ക്കിളില്‍ ഉരുക്കു കോട്ട
കെട്ടുന്ന പ്രതിരോധ ഫുട്ബോളാണു പ്രിയം. 1970 ലോകകപ്പോടെ കൈമോശം വന്ന
ആക്രമണ ഫുട്ബോള്‍ തിരിച്ചു വരാതെ ഇത്തരം ടീമുകളെ മറികടക്കാന്‍
ബുദ്ധിമുട്ടായിരിക്കുമെന്ന തിരിച്ചറിവു തന്നെയായിരിക്കണം ഇന്നലെ
പോര്‍ച്ചുഗലിന്റെ പ്രകടനത്തില്‍ പ്രതിഫലിച്ചത്.
ഗോള്‍കീപ്പര്‍മാരുടെ ലോകകപ്പായി ഇതുവരെ വാഴ്ത്തപ്പെട്ടിരുന്നത് ഇറ്റാലിയ
90 ആണ്. സാര്ജിയോ ഗോയ്ക്കോഷ്യ (അര്‍ജന്റീ ന), വാള്‍ട്ടര്‍ സെംഗ
(ഇറ്റലി), പീറ്റര്‍ ഷില്ട്ടന് (ഇംഗ്ലണ്ട്), ബോഡോ ഇഗ്നര്‍, (ജര്‍മനി),
റെനെ ഹിഗ്വിറ്റ (കൊളംബിയ), ഇവ്കോവിച്ച് (യുഗോസ്ലോവാക്യ), പാറ്റ്
ബോണര്‍ (അയര്‍ലന്‍ഡ്) ബ്യുയുര്കിലന് (ഹോളണ്ട്), തോമസ് നക്കോനേ
(കാമറൂണ്‍) എന്നീ മഹാരഥന്മാര് അന്ന് അത്ഭുതം പ്രവര്‍ത്തിച്ചു. 2.2
ആയിരുന്നു അന്നത്തെ ഗോള്‍ ശരാശരി. ഇത്തവണ അതിലും കുറയുമെന്ന
കണക്കുകൂട്ടല്‍ ശരിയായാല്‍ ഗോളിമാരുടെ ലോകകപ്പെന്ന വിശേഷണം
ദക്ഷിണാഫ്രിക്ക സ്വന്തമാക്കും.
അതേസമയം, ചില ലോകോത്തര ടീമുകള്‍ക്ക് ഇത്തവണ നിലവാരമുള്ള ഗോളിമാരേയില്ല.
ആദ്യ മത്സരത്തില്‍ യുഎസ്എക്കെതിരേ ഇംഗ്ലണ്ട് വലകാത്ത റോബര്‍ട്ട് ഗ്രീന്‍
തന്നെ ആദ്യ ഉദാഹരണം. സ്കൂള്‍ ഗോളിക്കു പോലും പറ്റാത്ത പിഴവാണ്
ഗോര്‍ഡന്‍ ബാങ്ക്സിന്റെയും പീറ്റര്‍ ഷില്‍ട്ടന്റെയും പിന്‍ഗാമിക്കു
പിണഞ്ഞത്! രണ്ടാം മത്സരത്തില്‍ അള്‍ജീരിയയ്ക്കെതിരേ ഇംഗ്ലണ്ട്
കളിപ്പിച്ചത് 39 വയസ് പിന്നിട്ട ഡേവിഡ് ജയിംസിനെ.
എന്കേയുടെ വേര്‍പാടോടെ മികച്ച കാവല്‍ക്കാരനെ നഷ്ടപ്പെട്ട ജര്‍മനിക്കും
ഇപ്പോള്‍ വിശ്വസിക്കാവുന്ന ഗോളിയില്ല. താരതമ്യേന ഭേദമായ റെനെ ആഡ്ലര്
പരുക്കു കാരണം പുറത്തായി. ഒലിവര്‍ കാന്‍ എന്ന ഇതിഹാസ സാന്നിധ്യം കാരണം
യെന്‍സ് ലെമാന് എന്ന ലോകോത്തര ഗോളിയെ സൈഡ് ബെഞ്ചിലിരുത്തിയ ടീമിന്റെ
ഗതിയാണിത്. ഫാബിയന്‍ ബാര്‍ത്തേസിന്റെ പിന്‍ഗാമി ഫ്രാന്‍സിന്റെ ഹ്യോഗേ
ലോറിസിന്റെ കാര്യവും അത്ര പന്തിയല്ല. അര്‍ജന്റീ നയ്ക്കു ഗോള്‍
വലയ്ക്കു മുന്നില്‍ പഴയ കരുത്തില്ല. വലിയ പരീക്ഷണങ്ങള്‍ സെര്‍ജിയോ
റൊമേറോയെ കാത്തിരിക്കുന്നതേയുള്ളൂ. പോര്‍ച്ചുഗീസ് ഗോളി എഡ്വേര്‍ഡോയും
കടുത്ത പരീക്ഷകള്‍ നേരിട്ടിട്ടില്ല.
ഗോളിമാര്‍ മികച്ച പ്രകടനം ആവര്‍ത്തിക്കുകയും പ്രതിരോധം ഉറച്ചു
നില്‍ക്കുകയും ചെയ്താല്‍ രണ്ടാംറൗണ്ട് മുതല്‍ മിക്ക മത്സരങ്ങളിലും വിധി
നിര്‍ണയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവരുമെന്നാണു കണക്കുകൂട്ടല്‍. ഇങ്ങനെ
സംഭവിച്ചാല്‍ മികച്ച കാവല്ക്കാരില്ലാത്തവര് നന്നേ
വിയര്പ്പൊഴുക്കണമെന്നു സാരം. പ്രത്യേകിച്ച് അര്‍ജന്റീന.