ഡര്ബന്ലാറ്റിനമേരിക്കന് സൗന്ദര്യവും യൂറോപ്യന്‍ ചാരുതയും നേര്‍ക്കുനേര്‍
വരുമ്പോള്‍, ഫുട്ബോളിന്‍റെ അതിമനോഹര ദൃശ്യവിരുന്നൊരുങ്ങുമെന്നു
പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. മഞ്ഞക്കാര്‍ഡുകളുടെ എണ്ണത്തില്‍ 4-3 ലീഡ്
പോര്‍ച്ചുഗലിന്, മത്സരഫലം 0-0. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി
പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലേക്ക്. ഏഴു പോയിന്‍റുമായി ഒന്നാം
സ്ഥാനം ബ്രസീലിനു തന്നെ.
ആദ്യ രണ്ടു മിനിറ്റിനുള്ളില്‍ രണ്ടു കോര്‍ണര്‍ സമ്പാദിച്ച ബ്രസീലിനെ
കണ്ട് ആരാധകര്‍ പലതും മോഹിച്ചിരിക്കാം. പക്ഷേ, ഗോളടിക്കുന്നതിലുപരി
എതിരാളിയെ ചവിട്ടിവീഴ്ത്തുന്നതിലായിരുന്നു പ്രധാന മത്സരം. ഇതിനൊപ്പം
റഫറിയുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനം കൂടിയായപ്പോള്‍ ആദ്യ പകുതി
സമ്മാനിച്ചത് ഏഴു മഞ്ഞക്കാര്‍ഡുകളുടെ മനംമടുപ്പ്. ചുവപ്പു കാര്‍ഡ് കണ്ടു
പുറത്തിരിക്കുന്ന കാകയുടെ അനുഭവം പോലും പാഠമാകാത്തതു പോലെ ബ്രസീല്‍
കളിച്ചു. കേളീമികവില്‍ ഒപ്പം പിടിച്ചില്ലെങ്കിലും ഫൗളുകളില്‍ പറങ്കിപ്പട
ഒട്ടും മോശമായില്ല.
കാകയ്ക്കു പകരം ബ്രസീലിയന്‍ നിരയില്‍ ജൂലിയോ ബാപ്റ്റിസ്റ്റ ഇറങ്ങി.
പരുക്കേറ്റ എലാനോയ്ക്കു പകരം ഡാനി ആല്‍വസും, വിശ്രമം അനുവദിക്കപ്പെട്ട
റോബിഞ്ഞോയ്ക്കു പകരം നില്‍മറും കളിച്ചു. പോര്‍ച്ചുഗലും ചില
മാറ്റങ്ങളുമായാണിറങ്ങിയത്. പെപെയും ഡാനിയും ആദ്യ ഇലവനിലെത്തി. പക്ഷേ,
ബ്രസീല്‍ ഗോള്‍മുഖമൊന്നു വിറപ്പിക്കാന്‍ അവര്‍ക്കു 15ാം മിനിറ്റ് വരെ
കാത്തിരിക്കേണ്ടി വന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പെനല്‍റ്റി
ബോക്സില്‍ പോലും പ്രവേശിപ്പിക്കരുതെന്ന വാശിയിലായിരുന്നു ക്യാപ്റ്റന്‍
ലൂസിയോ നേതൃത്വം നല്‍കുന്ന ബ്രസീലിയന്‍ പ്രതിരോധം.
തുടക്കത്തില്‍ ഡാനി ആല്‍വസിന്‍റെ മുന്നേറ്റങ്ങളാണ് ബ്രസീലിന്‍റെ
ഭാഗത്തുനിന്ന് ഏറെയും കണ്ടത്. വലതു വിങ്ങിലൂടെ മൈക്കോണും ഭീഷണി
ഉയര്‍ത്തിക്കൊണ്ടിരുന്നു. പക്ഷേ, കളിയുടെ ഒഴുക്ക് ഇരുവശത്തും
പ്രകടമായില്ല. അപ്പോഴേക്കും ഉത്തര കൊറിയയ്ക്കെതിരേ ഐവറി കോസ്റ്റ് രണ്ടു
ഗോളടിച്ചു കഴിഞ്ഞിരുന്നു.
മുപ്പതാം മിനിറ്റില്‍ നില്‍മറുടെ പ്രതിഭാസ്പര്‍ശം ഗാലറിയെ പുളകം
കൊള്ളിച്ചു. ഗോള്‍ വീണെന്നു തന്നെ തോന്നിച്ചു. പോര്‍ച്ചുഗീസ് ഗോളി
എഡ്വേര്‍ഡോയുടെ ദേഹത്തു തട്ടിയ പന്ത് ക്രോസ് ബാറില്‍ മുട്ടി നേരേ
താഴേയ്ക്ക്. പക്ഷേ, ഗോള്‍ ലൈനു തൊട്ടു മുന്നിലാണു പതിച്ചതെന്നു മാത്രം.
മുപ്പത്തേഴാം മിനിറ്റില്‍ നില്‍മറുടെ മറ്റൊരു മിന്നലാട്ടം.
ഡിഫന്‍ഡര്‍ക്കു മുകളിലൂടെ പന്തു കോരിയിട്ട്, തൊടുത്തപ്പോള്‍ പക്ഷേ
ക്രോസ് ബാറിനു മുകളിലൂടെയായി. തൊട്ടടുത്ത മിനിറ്റില്‍ മൈക്കോണിന്‍റെ
ക്രോസ് ലൂയിസ് ഫാബിയാനോ പാഴാക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ കളിക്കാരും റഫറിയും കൂടുതല്‍ സംയമനം പാലിച്ചു. ഒറ്റ
മഞ്ഞക്കാര്‍ഡ് പോലും ഉയര്‍ന്നില്ല. ബ്രസീല്‍ പന്തിന്‍റെ നിയന്ത്രണം
ഏതാണ്ട് പൂര്‍ണമായിത്തന്നെ പിടിച്ചെടുക്കുകയും ചെയ്തു. പക്ഷേ, കളി
മൈതാനമധ്യത്തില്‍ ഒതുങ്ങുകയായിരുന്നു. മിക്കപ്പോഴും എട്ടും ഒമ്പതും
പോര്‍ച്ചുഗീസ് കളിക്കാര്‍ പെനല്‍റ്റി ബോക്സിനു മുന്നില്‍ കാവല്‍ നിന്നു.
അവര്‍ക്കു പന്തു വേണ്ട, കിട്ടുന്ന പന്ത് സുരക്ഷിതമായ ദൂരങ്ങളിലേക്കു
തട്ടിത്തെറിപ്പിച്ചാല്‍ മതി.
ബാപ്റ്റിസ്റ്റയ്ക്കു പകരം റാമിറസിനെയും ഫാബിയാനോയ്ക്കു പകരം
ഗ്രാഫൈറ്റിനെയും ഇറക്കിയ ദുംഗയുടെ സബ്സ്റ്റിറ്റ്യൂഷനുകളും ഫലം കണ്ടില്ല.
ഇരു പെനല്‍റ്റി ഏരിയകളിലും പന്തു തൊടാതെ കടന്നു പോയ വിരസതയ്ക്കൊടുവില്‍
77ാം മിനിറ്റില്‍ ഇടതു വിങ്ങിലൂടെ സിമാവോയുടെ മുന്നേറ്റം. ക്രോസ്
കൃത്യമായി കണക്റ്റ് ചെയ്യാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു കഴിയാതെ
പോയപ്പോള്‍ ആസൂത്രിതമല്ലാത്ത ഒരു നീക്കം കൂടി നിഷ്ഫലം. പിന്നാലെ
ബ്രസീലിന്‍റെ മുന്നേറ്റവും മികച്ചൊരു കോര്‍ണര്‍ കിക്കും പാഴായി. 93ാം
മിനിറ്റില്‍ വീണു കിട്ടിയ പന്തുമായി പോര്‍ച്ചുഗല്‍ നടത്തിയ മറ്റൊരു
മുന്നേറ്റത്തിനു ബ്രസീലിയന്‍ ഗോളി ജൂലിയോ സീസര്‍ തടസവുമായി